കണ്ണൂർ: കേരളത്തിന്റെ വളർച്ചയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് മന്ത്രി എം.ബി. രാജേഷ്. മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അഭിമാന നേട്ടങ്ങളായി പരാമർശിക്കുന്ന കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ മാത്രമല്ല സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് കൈവരിച്ചിട്ടുള്ളതാണ്. ഇത് കേരളത്തിന്റെ വികസന പുരോഗതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശസ്ഥാപനങ്ങൾ വെറും സ്ഥാപനങ്ങൾ അല്ല പ്രാദേശിക സർക്കാരുകളാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനം കേരളമാണ്. വളരെ ശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്തത്. ഫലപ്രദമായ ഏകോപനത്തോടുകൂടി മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പാക്കാനാവൂ.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് സംസ്കാര ശൂന്യമാണ് എന്ന ബോധ്യം വലിയതോതിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു.150 ടൺ ജൈവമാലിന്യം പ്രതിദിനം സംസ്കരിക്കാൻ പറ്റുന്ന കേരളത്തിലെ ആദ്യത്തെ പ്ലാന്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ബ്രഹ്മപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സേവനങ്ങളെ ഡിജിറ്റൽ ആക്കാൻ സാധിച്ചു എന്നത് സർക്കാരിന്റെ വിപ്ലവകരമായ നേട്ടമാണ്. കെ സ്മാർട്ട് എന്ന ഏകീകൃത സോഫ്റ്റ്വേർ തദ്ദേശസ്ഥാപനങ്ങൾക്കായി ആവിഷ്കരിച്ചതിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി വ്യക്തമാക്കി. പാർലമെന്റിൽ അവതരിപ്പിച്ച ഇക്കണോമിക്സ് സർവേയിൽ രാജ്യത്ത് ഏറ്റവും വേഗതയിൽ നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം എന്ന പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.